2012, ഫെബ്രുവരി 6

പെണ്‍പക്ഷികള്‍

ഇരുളിന്‍റെ  തീരമണയാറായ് -
വേഗം പറന്നിടാം ;
കൂടണയാന്‍ ഇനിയുണ്ട്
വിളിപ്പാടു ദൂരം ;

പകലോന്‍ മറഞ്ഞു പോയ്‌ ,
വാനില്‍ നിശാനര്‍ത്തകിമാര്‍ -
പൊള്ളുന്ന നോവിന്‍റെ തിരശീലയില്‍ 
ജീവനനടനമാടിത്തിമിര്‍ക്കുകയായ് .....

കൊതിയുണ്ട്,
ആകവേ പൂത്തുലഞ്ഞ 
പവിഴമല്ലിക്കൊമ്പില്‍,
വിടരുവാന്‍ വെമ്പുന്ന പൂവിന്‍റെ
വിശുദ്ധ സുഗന്ധ സ്പര്‍ശമേറ്റൊ-
ന്നുറക്കെ പാടുവാന്‍ :

നിശാഗന്ധികള്‍ വെണ്മ തൂവും 
വഴിയോരങ്ങളില്‍ വീണ്ടും ,
സഖികളോടൊതൊരുപാടു -
കഥകളോതുവാന്‍ :

ചിറകില്‍ മുളയ്ക്കും പൊന്‍പീലികള്‍ 
പേര്‍ത്തും വിടര്‍ത്തി 
കറുത്തോരാകാശങ്ങളെ 
മയക്കുവാന്‍ ;
നിലാവിന്‍റെ ശ്വേതാശ്വങ്ങളിലേറി
നിറമെഴും പൂങ്കാവനങ്ങളെ  വരിക്കുവാന്‍ ,

കൊതിയുണ്ട് ,
തേവരെത്തും നാളില്‍ മാനത്തു-
വിരിഞ്ഞിടും വര്‍ണ മേളങ്ങളില്‍ ,
പാതിരാവിന്‍റെ പ്രണയിനിയായ്
ലയിക്കുവാന്‍ !

***************************************


രാവണയാറായ്, വേഗം -
പറന്നിടാം, പുറകിലേതോ
കഴുകന്‍റെ ചിറകടി കേട്ടുവോ ?

 
കേള്‍ക്കുവാന്‍ കാതില്ല 
ലോകത്തിനെങ്കിലും ഏറ്റു ചൊല്ലട്ടെ
ഇനിയുള്ള പുലരികള്‍ -
വക്കുപൊട്ടി തേഞ്ഞുടഞ്ഞോരീ വാക്കുകള്‍ !

തിരികെ വേണമെനിക്കെന്‍റെ
കിനാവിലെ മുന്തിരി തോപ്പുകള്‍ ;
തിരികെ  വേണമെനിക്കെന്‍റെ 
നിലാവിന്‍റെ നേരുകള്‍ ;
തളരുമീ ചിത്തത്തി നുണര്‍വേകുവാന്‍ 
തിരികെ വേണമെനിക്കെന്‍റെ 
പുഴയുടെ തെളിനീര്‍ചാലുകള്‍ ;

പെണ്ണിന്‍റെ തൂവലില്‍ 
പോലുമാര്‍ത്തി കാട്ടി ,
ഒളികണ്ണുമായ് നില്‍ക്കും വേടരെ
ജയിച്ചീടുവാന്‍ വേണമെനിക്കു
 പുതിയൊരു രക്ഷാമന്ത്രവും ;

പിടിച്ചുകെട്ടീടുവാന്‍ , വലയിലാക്കാന്‍ 
പുറകെയുണ്ടൊരുപാടു നിഴലുകള്‍ -
കൂര്‍ത്ത നഖ മുനകള്‍ ;
ചിറകുകള്‍ കുഴയുന്നുവോ ?
എങ്കിലും 
മനസ്സു കുഴയുവോളം പറക്കുവാന്‍ ,
തിരികെ വേണമെനിക്കെന്‍റെ  ചക്രവാളങ്ങള്‍ !
കാലങ്ങള്‍ക്കപ്പുറം മാറ്റൊലി കൊള്ളുവാന്‍
തിരികെ വേണമെനിക്കെന്‍റെ  ശബ്ദവും !



2012, ജനുവരി 7

''അമ്മെ ഒരു വാക്ക് "..............

                                             

കര്‍ണന്‍:::  :;

"അമ്മെ, നിന്നുയിരിന്‍ അമൃത കണമായൊരെന്നെ 
എന്തിനു നീ അടര്‍ത്തിമാറ്റി?
ചോരപ്പു മാറാത്തോരീയിളം ചുണ്ടില്‍ 
ച്ചുടുപാല് നുകരാതെ,
ഇളം മേനി മുകരാതെ,
നിയതി തന്‍ അലയില്‍ -
ഒരോടമായ് കയ്യൊഴിഞ്ഞു ?

നിശയുടെ മാറിനെ കീറുമീ അഭിശപ്ത രോദനം 
ഒരു വേള നിന്‍ നിശാ മന്ദിരത്തിന്‍ -
കമനീയമാം ഭിത്തി ഭേദിച്ചുവോ?
നിദ്ര പുല്കാതെ നീയുഴറുമേതോ-
 ഏകാന്തയാമത്തില്‍ -
നിന്‍ മാറിടം ചുരന്നുവോ?
ഈ അനാഥ ജന്മത്തെയോര്‍ത്തു നിന്‍ കടക്കണ്ണില്‍ 
ഒരശ്രു കണം ഉതിര്‍ന്നുവോ ?
തത്ക്ഷ ണം വറ്റിയോ?

മദം നുരയുമാ ആയുധക്കളരിയില്‍,
നിന്‍ ഏകാനാമീ സൂര്യപുത്രന്‍ -
സൂത പുത്രനായ്‌ ഉരുകവേ,
ശുഭ്ര മാം  ചേലയിലെല്ലാം മറച്ചു നീ 
ഒരാലസ്യത്തെ പുല്കവേ ,
തോഴിമാര്‍ നിനക്കായ്‌ ചാമരം വീശവേ ,
കേട്ടുവോ നീ ,-
നീറിപ്പിടയുമീ നെഞ്ചകത്തിന്‍ നിതാന്ത വേദന ?

നഞ്ഞില്‍ പൊതിഞ്ഞ വാക്ഭേരികള്‍--
നിന്‍ പുത്രനു ശരശയ്യ  തീര്‍ക്കവേ ,
താണുപോയൊരീ  ശിരസ്സൊന്നുയര്‍ത്തുവാന്‍,
ഈ മൂര്‍ദ്ധാവില്‍  മുകരുവാന്‍ ,
ചുട്ടു പോള്ളുന്നോരീ ആത്മാവിനോരിറ്റു-
ദാഹനീര്‍ നല്‍കുവാന്‍ ആരുണ്ട് ?, ഇവളീ -
ധരിത്രി മാത്രമോ? 

വ്രണിതയായ്‌, വ്യഥിതയായ്,
ആകെത്തളരും  തനുവും മിഴിയുമായ് ,
ഇന്നു നീയെന്‍ അരികിലെത്തി -
പുത്രപ്രാണ ഭിക്ഷയ്ക്കായ്‌ !
അമ്മെ, മഹനീയം നിന്‍ മാതൃത്വം !
ഇന്നു നീ പിടയുന്നു, നിന്‍ -
വീരപുത്രന്മാര്‍ തന്‍ പ്രാണനായ്  ,
കൈ നീട്ടുന്നു, കേഴുന്നു ,
വെറുമീ  സൂത പുത്രനോടായ്  !

അമ്മെ. കരയായ്ക !
വിധിയേറെ വഞ്ചിച്ചിവനെയെങ്കിലും 
ചതിപ്പാന്‍ കഴിവീല ,ജീവവായുവാം പ്രിയ തോഴനെ ,
അവനേകിയ വാക്കിനെ ,
ഈ സൂര്യപുത്രന്‍റെ ധര്‍മ്മത്തിനെ!
മറന്നു കൊള്‍ക പാര്‍ത്ഥനെ,
കൌന്തേയരായ്  നിനക്കെന്നുമുണ്ടാം അഞ്ചു പേര്‍,
ഇതു നിന്‍റെ പുത്രന്‍റെ  സത്യം !
മറുവാക്കു നല്കുവാനാവില്ലെനിക്കിന്നു 
പൊറുക്കുകീ പുത്രന്‍റെ പാപം !

അമ്മെ , മിഴിനീര്‍ തുടയ്ക്ക ,
നിന്‍ മിഴിനീരിനാവില്ല മായ്ക്കാന്‍
ഈ ഹൃദയത്തിനേറ്റൊരീ കടും മുറിപ്പാടുകള്‍ !
നിന്‍ കണ്ണുനീരിന്‍ ചവര്‍പ്പിനാല്‍ മറക്കാവതല്ല
ഇവനന്യമാം സൌഭാഗ്യമൊന്നും;
എങ്കിലും അമ്മെ, നീയെന്‍റെ പ്രാണന്‍റെ മറുപാതി
വെറുക്കുവാനാവില്ലെനിക്കീ ജന്മമെങ്കിലും
പൊറുക്കുവാനും വയ്യ ,
നീ പൊറുക്കുക !

കത്തി ജ്വലിക്കുന്നോരീ താതന്‍റെ താപം
തളര്‍ത്തുന്നുവോ നിന്നെ ? എന്നെയും-
ഇനിയുമൊരു ഉദയാരുണിമയും ,
മധ്യാഹ്ന മോഹവും ,
വിടവാങ്ങലിന്റെ നോവും
പേറുവാനാവില്ല നിനക്കീ -
വാഴ്വിലെന്നറിയാം,അമ്മെ -
ഇടറാതെ വീഴാതെ നീ വരികയീ-
പുത്രന്‍റെ നിഴലിന്‍റെ തണലില്‍ !

ഇതാ വിട ചൊല്ലുവാന്‍ വിതുമ്പുന്നു താതന്‍ ,
ആയിരം വാക്കുകള്‍ ചൊല്ലാതെ ചൊല്ലി നിന്‍ മൌനം,
നേരും നോവും നെഞ്ചിലേറ്റി ഈ
കൊടും മരീചികയില്‍ ഇവന്‍ ,
എത്ര ധന്യമീ സമാഗമം ,
ഏറെ വൈകിയെന്നാകിലും !"

 *********************************************


ഹൃദയ രക്തത്തില്‍ കുതിരുന്നു ചക്രവാളം ;
കര്‍മ്മഗതി തന്‍ കണ്ണുനീരായ് ഗംഗ,
ഒരു നേര്‍ത്ത ശോകഗാന തന്ത്രിയില്‍
കിതയ്ക്കുന്നു സന്ധ്യാ മാരുതന്‍ ;
ആത്മ ഭേദകമീ  കണ്ണുനീരിനെ -
പുണരുവാനാവാതെ പൊള്ളുന്നു
മണല്‍ത്തരികള്‍ !
കണ്മുന്നില്‍ ജ്വലിക്കുമീ അരുമയാം പുത്രനെ -
കണ്‍  തുറന്നൊന്നു നോക്കുവാനശക്തയായ്
ഒരമ്മയും !
ഒരു ചായക്കൂട്ടിലും പകര്‍ത്തുവാനാവില്ലോരീ ചിത്രം ,
ഇവിടെ പ്രപഞ്ചം , ഒരു നിശബ്ദ കിന്നരം!

തുളുമ്പുന്നു മൌനം ശോക വീചിയായ്‌,
നിസ്വയാമീ അമ്മ തന്‍ അശ്രുവില്‍ -
വീണലിയുന്നു ,
ഈണം മുറിഞ്ഞ താരാട്ടുപാട്ടായ് ......
പാല്‍ പുഞ്ചിരി കൊഞ്ചലായ്‌ പോഴിയേണ്ട
അമ്മയെന്നൊരാ   വിളി
ആകാശ ഭേരിയായുലച്ചിടുന്നു തളര്‍ന്നോരീയുടല്‍........ .....!!
വിറയ്ക്കുന്ന നീള്‍മിഴി കളൊരുക്ഷണം
അറിയാതെ തഴുകിയോമന പുത്രന്‍റെ വദനം ...

വിസ്മയത്തിന്‍ മാരിവില്ലുദിച്ച  മിഴികളില്‍
തുടിച്ചു ആത്മ ഹര്‍ഷത്തിന്‍ പുളകങ്ങള്‍ -
തത്ക്ഷണം നഷ്ട ഭാഗധേയത്തിന്‍ തീരാ ശോകമായ്
ആത്മ നിന്ദ തന്‍ പേമാരിയായ്
പെയ്തലച്ചു കരയുവാന്‍ മാത്രം
വിധിച്ചോരാ കണ്ണുകള്‍ !
ഇനിയുമൊരായിരം ചോദ്യ മുനകളില്‍
തിളച്ചോരു  പുത്രനും ആര്‍ദ്രനായ് -
അറിയാതെ നീട്ടിയ കൈകളില്‍ തളര്‍ന്നമര്‍ന്നൊരു
താമരപ്പൂവായ് അമ്മ ,
അവര്‍ കന്മദം പെയ്യുന്ന ശിലകളായ്!

അലയാഴി തന്‍ അന്തരംഗത്തില്‍
മേവുമാ വിഫല മോഹങ്ങളെ,
നേരിന്‍ ചുഴികളെ ,
ആര്‍ത്തനാദങ്ങളെ
ഇടനെഞ്ചിലൊതുക്കി, ക്കിതയ്ക്കും-
വലംപ്പിരി ശംഖിന്‍,നേര്‍ത്ത നാദമായ്
ഒഴുകിയാസ്വരം .......

************************************************


കുന്തി :

"ഉണ്ണീ  .........................................
പറയുവാനേറെയുണ്ടെങ്കിലും   അമ്മ
നിനക്കായ്‌ കാത്തു വെച്ചോരാ മൊഴിമുത്തുകള്‍
ഇന്നിതാ ചിതറി  തെറിച്ചു പോകുന്നു;
മാപ്പു നീ നല്‍കേണ്ടതില്ല -
ഈ കൊടും പാപിയിവള്‍ക്കിനിയതിന്‍ -
ഭാരവും വയ്യ പേറുവാന്‍!!! !......;
എങ്കിലും ,   ഉണ്ണി ,
ശാന്തമാം ശൈലത്തിനുള്ളില്‍ മുനിഞ്ഞിടും
അഗ്നിനാളങ്ങളെന്ന പോല്‍
ഇവളീ തകര്‍ന്നുടഞ്ഞോരീ  ഹൃത്തില്‍ -
കൊളുത്തിയ ഇത്തിരിവെട്ടമാം സ്നേഹത്തെ
നീ വെറും കാപട്യമായ് തള്ളരുതോമനേ !

പട്ടുമെത്തകള്‍ മുള്‍പ്പടര്‍പ്പാകും-
രാത്രി തന്‍ കളിയരങ്ങിലെന്നും,
ഉണ്ണീ , നീയെങ്ങോ ഉണര്‍ന്നു-
 കരഞ്ഞുവോ, എന്നാ തേങ്ങലില്‍-- --
പാടുവാനാഞൊരാ ശീലുകള്‍
ഇന്നുമിവളില്‍ വിതുമ്പുന്നു ,
ജനിമൃതികളില്ലാതെ !

ആരുമേ കാണാതിവള്‍ തുന്നിയ പട്ടുകുപ്പായങ്ങള്‍,
ആശ തന്‍ പൊന്‍മണികള്‍  കൊരുത്തൊരു കൊലുസ്സുകള്‍ ,
ചന്ദനകാതലില്‍ തീര്‍ത്തൊരു  കളിപ്പാട്ടങ്ങള്‍
എന്നുമിവയെ പുണര്‍ന്നമ്മ  പിന്നിടുന്നു -
ഈ ജീവിത മിഥ്യ തന്‍ നീണ്ട ഇടനാഴികള്‍ !

കണ്ണുനീരിന്‍ നിറകുടവുമായ് വിധി
ഇവളെയെന്നും വരവേറ്റതെങ്കിലും,
ഇന്നീ പുണ്യ  തീര്‍ത്ഥത്തിന്‍ സ്പര്‍ശനം -
നല്കിയെന്നില്‍ മോക്ഷം ചോരിഞ്ഞല്ലോ!
ദിനങ്ങളും , ഋതുക്കളും ,യുഗങ്ങളും കടന്നുപോം -
എങ്കിലും ഉണ്ണി, നിന്‍ യശസ്സെന്നുമേ ജ്വലിക്കും,
ഈ ഭൂവില്‍ സൂര്യന്‍ പ്രകാശിക്കുവോളം .......!

പോകുവാന്‍ നേരമായ്  ഉണ്ണീ........
എന്നുമെന്‍ മനോരാജ്യങ്ങളില്‍
വാണരുളുന്നു നീ സൗവര്‍ണ്ണ ദീപ്തിയായി ;
അതിഗൂഡമിവളീ പ്രാണനില്‍ അണയാതെ കാത്തിടും
വാത്സല്യനൈവേദ്യമൂട്ടുവാന്‍  ,
നെഞ്ചോടു ചേര്‍ത്തൊന്നണയ്ക്കുവാന്‍,
ജന്മാന്തരങ്ങള്‍ക്കപ്പുറത്തായമ്മ കാത്തു നില്‍ക്കാം ,
ഉണ്ണീ ,-
നീയെന്‍ ചാരെ വന്നണയുവോളം !"

ഏറെ നേരം ഗാഡം പുണര്‍ന്നവര്‍ നിന്നൂ ...
ആ നിര്‍മല ബാഷ്പധാരയില്‍,
കുതിര്‍ന്നുവോ കവചങ്ങളും !
ഒരു പ്രാര്‍ത്ഥനാ മന്ത്രമായ് മൊഴിഞ്ഞു പുത്രന്‍ ......

"അമ്മെ , കരയായ്ക........,
നാം ഗ്രഹണമേറ്റൊരു ഭാഗ്യജാതകങ്ങള്‍ !
കൊടും വേനലും , വര്‍ഷവും , ശൈത്യവും വന്നു പോയ്‌ ,
വീണ്ടു മൊരു വസന്തത്തിനായ്
നമുക്കിനി നോമ്പു നോല്‍ക്കാം !

നിണമൊഴുകും മനസ്സുമായ്
താതന്‍ പോകുന്നുവോ?
നേരമായ് , നമുക്കും ചൊല്ലിടാം യാത്രാമൊഴി !
ഇനിയൊരു പുനസമാഗമത്തിനെത്ര ദൂരം ?
എത്ര ജന്മങ്ങള്‍ ......................................................?"



                                                                                        ചാന്ദ്നി രാജീവ് 



2011, ഡിസംബർ 26

കാലം തെറ്റിയ ഓര്‍മ്മകള്‍ .........


ഇലത്തുമ്പില്‍ പുതുമഴയൊരു
 പ്രണയമായ് പെയ്യവേ,
നിഴലും നേര്‍ത്തൊരു  വെയില്‍ നാളവും
തെല്ലിട പുല്കിപ്പിരിഞ്ഞിടും-
ഒരു കൊച്ചു ക്ലാസ്സുമുറിയില്‍ .
എന്തിനോ വേണ്ടി നാം ഒത്തുചേര്‍ന്നു-
നാം ഒരുപാടു പേര്‍ !

ഒരു ചിമിഴിന്‍ ഹൃദയത്തുടിപ്പുപോല്‍
നിറവാര്‍ന്നിളം  പുഞ്ചിരി;
ഉപചാരമായ് വീണിടും  മൊഴിമുത്തുകള്‍,
നാമേതോ നിയോഗത്തിന്‍റെ  നാമ്പുകള്‍,
നാം പുതിയ സുഹൃത്തുക്കള്‍ !

ഒരു മാന്ത്രിക പക്ഷിപോല്‍ ലോക-
മതിന്‍റെ ചിറകിന്‍റെ  വേഗത്തില്‍ -
പ്രജ്ഞയറ്റവര്‍  നമ്മള്‍, പിന്നെ-
യോന്നിച്ചതിന്‍ ചിറകരിയുവാന്‍ 
ഓടിത്തളര്‍ന്നവര്‍ നമ്മള്‍,-
നാം സുഹൃത്തുക്കള്‍!!! !! !! !

കാലമാം ചിതലിന്നു മാപ്രാപ്യമായ്-
സ്മൃതികളില്‍ സ്മൃതികളാല്‍ മേവുന്ന-
നിറമറ്റൊരാ പാവം മരത്തിന്‍റെ ബെഞ്ചില്‍
ഒരു നാളുമുണങ്ങാത്ത മുറിവായിത്തീരുവാന്‍ 
പേരുകോറി വരച്ചവര്‍  നമ്മള്‍,-
നാം സുഹൃത്തുക്കള്‍ !

സൌഹൃദത്തിന്‍ നിലയ്ക്കാത്ത നാദമായ് -
ഉയിര്‍ക്കുവാന്‍
ഒന്നിച്ചോരുപാടു  പാട്ടുകള്‍
പാടിതിമിര്‍ത്തവര്‍ നമ്മള്‍- -----
നാം സുഹൃത്തുക്കള്‍ !

പിന്നെ പിരിയുന്നതിന്‍ കണ്ണുനീരാറ്റുവാന്‍ 
മധുരം നുണച്ചിറക്കീടവേ -
ഹൃദയമാം താളിന്റെ കോണിലെങ്ങോ
നഷ്ടവസന്തത്തിന്‍ ഈറ്റുനോവായ്,
അരിച്ചിറ ങ്ങീടുവാന്‍  തുടിച്ചവര്‍ നമ്മള്‍
നാം സുഹൃത്തുക്കള്‍ !

ഇന്നു നാം ഒരുപാടു കാതമകലെയെന്നാകിലും,
നേര്‍ത്തൊരു ചെറുവിരല്‍തുമ്പിലെ ജാലമായ് 
നിമിഷാര്‍ദ്ധങ്ങളില്‍ കാണാതെ കാണുന്നവര്‍ !
ഓര്‍(((((മ്മക്കൂട്ടിലും മുഖത്താളിലും 
എന്തിനോ വേണ്ടി തിരയുന്നവര്‍! !!!! !
പറയുവാന്‍ വേണ്ടിയെന്തോ പറഞ്ഞൊരു വേള-
ചെതനയറ്റോരു  ചോദ്യശകലമായ്‌ 
മൌനത്തിന്‍ വാല്മീകങ്ങളില്‍
മുഖം പൂഴ്ത്തുന്നവര്‍ ;
നാം പഴയ സുഹൃത്തുക്കള്‍,
ആത്മാവ്  പണയപ്പെടുത്തിയവര്‍ !




                                                                                                  ചാന്ദ്നി രാജീവ്‌